സഹോദരിയുടെ അസുഖവും കടബാധ്യയും; നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ബെംഗളൂരു: സഹോദരിയുടെ അസുഖവും കടബാധ്യയും കാരണം ബെംഗളൂരുവില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. അട്ടിബെലെ മല്ലേനഹള്ളിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

32 കാരനായ മോഹന്‍ ഗൗഡയാണ് അമ്മ ആശ (55), മൂത്ത സഹോദരി വര്‍ഷിത (34), വര്‍ഷിതയുടെ മകന്‍ മായങ്ക് (11) എന്നിവരെ കഴുത്തറുത്തശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശയും വര്‍ഷിതയും സംഭവസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മോഹന്‍ ഗൗഡയെയും മായങ്കിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സമീപവാസികളും ബന്ധുക്കളും പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വര്‍ഷിത അബോധാവസ്ഥയിലായിരുന്നു. ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ കടം തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പണം കടം കൊടുത്തവരുടെ ഭാഗത്തുനിന്നും നിരന്തരം സമ്മര്‍ദം ഉണ്ടായിരുന്നു. ഇതാണ് കുടുംബത്തെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.

കൊലപാതകത്തിന് മുമ്പ് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് കുടുംബ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മോഹന്‍ വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. കടക്കാരില്‍ നിന്നുള്ള പീഡനം താങ്ങാന്‍ പറ്റാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് വീഡിയോയില്‍ പറഞ്ഞത്. വീഡിയോ കണ്ട് പരിഭ്രാന്തരായ ബന്ധുക്കള്‍ മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് നാലംഗ കുടുംബം രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്.

ചിട്ടി ബിസിനസും പടക്ക ബിസിനസും നടത്തിവരികയായിരുന്നു മോഹന്‍. അടുത്തിടെ ബിസിനസ് തകര്‍ന്നത് കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page