കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ ഇരിക്കൂര്‍, കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ന്യൂദെല്‍ഹി, നാങ്ങ്‌ളോയിയിലെ നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ തന്ത്രപരമായ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്.

2016 ഏപ്രില്‍ 30ന് ആണ് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍ സ്വദേശിനിയായ കുഞ്ഞാമിന (60) അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേനയാണ് പർവീൺ ബാനുവും മകളും കുഞ്ഞാമിനയുടെ വീട്ടിനു സമീപത്ത്‌ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ഹൈദരാബാദ് സ്വദേശികളാണെന്നും സൗമ്യ രംഗാപാല എന്നാണ് പേരെന്നുമാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. മകളുടെ പേര് സമീറയെന്നുമാണ് പറഞ്ഞിരുന്നത്.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ അമ്മയും മകളും കുഞ്ഞാമിനയുമായി അടുപ്പം സ്ഥാപിച്ചു. സംഭവദിവസം രാവിലെ കുഞ്ഞാമിന വാടകവീട്ടില്‍ എത്തിയപ്പോള്‍ വയറിനും നെഞ്ചത്തും കഴുത്തിനും മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മരണം ഉറപ്പാക്കി. തുടര്‍ന്ന് കുഞ്ഞാമിനയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടരപ്പവന്‍ സ്വര്‍ണ്ണമാലയും കയ്യിലുണ്ടായിരുന്ന ഒരു വളയും പണവും കവര്‍ച്ച ചെയ്തു രക്ഷപ്പെട്ടുവെന്നാണ് കേസ്.
ആന്ധ്രാപ്രദേശില്‍ സമാനമായ മറ്റൊരു കൊലക്കേസില്‍ പ്രതികളായ ശേഷമാണ് അമ്മയും മകളും കേരളത്തില്‍ എത്തിയത്. കൊലപാതകത്തിനു ശേഷം കാസര്‍കോട്, മലപ്പുറം, വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും മാറി മാറി താമസിച്ചു.
2024ല്‍ ആണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറിയത്.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകള്‍ പ്രതികള്‍ക്ക് അറിയാമെന്ന് പൊലീസ് പറഞ്ഞു.
എസ്.പിയുടെ നേതൃത്തില്‍
ഡിവൈഎസ്.പി സുധീര്‍ കല്ലന്‍, കണ്ണൂര്‍ റൂറല്‍ പൊലീസിലെ എസ്‌ഐ അബ്ദുല്‍ റഹൂഫ്, എസ്‌ഐ ഗിരീഷ്, എസ്‌ഐ സുധീഷ്, എഎസ്‌ഐ മഞ്ജുള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ച് പിടികൂടിയത്. മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page