ഉദുമ, കണിയമ്പാടിയില്‍ വീട് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: പാലക്കുന്ന്- ആറാട്ട് കടവ് റോഡിലെ കണിയമ്പാടിയില്‍ വീട് കത്തി നശിച്ചു. കെ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത വീടാണ് അഗ്നിക്കിരയായത്. എട്ടുമുറികളോട് കൂടിയതാണ് വീട്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. കുഞ്ഞിരാമനും കുടുംബവും സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലാണ് താമസം.

വെള്ളിയാഴ്ച രാത്രി കുഞ്ഞിരാമനും കുടുംബവും തൃക്കണ്ണാട് ക്ഷേത്രത്തില്‍ പോയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരിച്ചെത്തിയത്.
ആ സമയത്തൊന്നും തീ കണ്ടിരുന്നില്ലെന്നു പറയുന്നു.
പുലര്‍ച്ചെ മൂന്നു മണിയോടെ അയല്‍വാസിയായ ഹരി എന്ന ആളാണ് വീടിനു തീ പിടിച്ചത് ആദ്യം കണ്ടത്. തുടര്‍ന്ന് കുഞ്ഞിരാമനെ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് ഹരി വീട്ടിലെത്തി കുഞ്ഞിരാമനെ വിളിച്ചുണര്‍ത്തുകയായിരുന്നു.
ഉടന്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ എന്‍ വേണു ഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി അമര്‍ന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന മര ഉരുപ്പടികള്‍, കട്ടില്‍, പഴയ ടി വി, നെല്ല് സൂക്ഷിക്കുന്ന പത്തായം തുടങ്ങിയവയെല്ലാം കത്തി നശിച്ചു.

ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. സേനാംഗങ്ങളായ പി രാജേഷ്, വി കെ ഷൈജു, എസ് സിദിഖ്, പി സി മുഹമ്മദ് സിറാജുദ്ദീന്‍, വി എസ് ഗോകുല്‍ കൃഷ്ണന്‍, ജെ അനന്ത, എന്‍ രമേശ്, ഹോംഗാര്‍ഡുമാരായ എ രാജേന്ദ്രന്‍, പി വി രജ്ഞിത്ത്, പി വി പ്രസാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page