സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിട്ടു; സ്ത്രീകള്‍ ഉള്‍പ്പെടുന്ന മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

തൃശൂര്‍: സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണുമടക്കം കവര്‍ച്ച ചെയ്ത കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ് . ബെംഗളൂരു സ്വദേശികളായ ആഞ്ജലീയ എന്ന സൂസന്ന എയ്ഞ്ചല്‍ (22), സ്റ്റീഫന്‍ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25) എന്നിവരാണ് അറസ്റ്റിലായത്. താനടക്കമുള്ള ജീവനക്കാരെ കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ഉടമയുടെ ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മീഷണര്‍ ശശിധരന്റെ നേതൃത്വത്തില്‍ വാഹനപരിശോധന ശക്തമാക്കുകയും പട്ടിക്കാട് വച്ച് സംഘം പിടിയിലാകുകയുമായിരുന്നു. സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമില്‍ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്തു ഭീഷണിപ്പെടുത്തി അഞ്ച് മൊബൈല്‍ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയില്‍ ഉണ്ടായിരുന്ന 42,000 രൂപയും ഗൂഗിള്‍ പേയില്‍ നിന്ന് 20,000 രൂപയുമാണ് സംഘം തട്ടിയെടുത്ത്. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങളായ കറുത്തനിറത്തിലുള്ള കാറിലും ബുള്ളറ്റിലുമായാണ് മൂന്ന് സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു ആഞ്ജലീയ. കണിമംഗലം സ്വദേശിയായ സ്പാ ജീവനക്കാരിയുടെ കൂടെ മറ്റ് മൂന്ന് സ്ത്രീകളും താമസിച്ചിരുന്നു. ഈ വീട്ടിലേക്കാണ് പെപ്പര്‍ സ്‌പ്രേയും ആയുധവുമായി അതിക്രമിച്ചുകടന്ന പ്രതികള്‍ കവര്‍ച്ച നടത്തിയശേഷം വാഹനത്തില്‍ കടന്നുകളഞ്ഞത്. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page