കാസർകോട്: പ്രണയകാലത്തെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും മറ്റൊരു വിവാഹത്തിന് അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ അവസാന വർഷ ബിരുദ വിദാർത്ഥിനിയായ 22 കാരിയുടെ പരാതിപ്രകാരം ചെറുവത്തൂർ, കാടങ്കോട്ടെ ഷെറിൻ മെർഷാദ് (30), പിതാവ് ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്.
ഒരു വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പരാതിക്കാരിയും മെർഷാദും തമ്മിൽ പരിചയത്തിലായത്. പിന്നിട് പ്രണയത്തിലായി. ഈ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കുകയും പ്രസ്തുത ചിത്രം മെർഷാദ് ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പരാതിക്കാരിയെ കാറിൽ പിൻതുടർന്ന് ശല്യപ്പെടുത്തിയ മെർഷാദും പിതാവ് ഷംസുദ്ദീനും പ്രണയകാലത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചതായും മ റ്റൊരു വിവാഹത്തിന് വിടില്ലന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടർന്നാണ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയത്.






