ന്യൂഡൽഹി : ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഭരണഘടനാസ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീംകോടതി, സ്പീക്കർ തുടങ്ങിയ പദവികളെ രാഹുൽഗാന്ധി അധിക്ഷേപിക്കുന്നു, ഇന്ത്യാ വിരുദ്ധനായ ജോർജ് സോറോസുമായി അടുത്ത ബന്ധം പുലർത്തുന്ന രാഹുൽ ഗാന്ധി അർബൻ നക്സലൈറ്റാണ് തുടങ്ങിയ ആരോപണങ്ങളാണ് പ്രമേയത്തിൽ ഉള്ളത്. പ്രമേയം ചർച്ച ചെയ്തു ലോകസഭയിൽ നിന്ന് രാഹുലിനെ ലോക്സഭയിൽ നിന്നു പുറത്താക്കണമെന്നും ജീവിതകാലം മുഴുവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ലോകസഭയിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട 352 സഭാ ചട്ടപ്രകാരമാണ് നോട്ടീസ് . 2023 ൽ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര സഭയിൽ ചോദ്യം ചോദിക്കുന്നതിന് ആനുകൂല്യങ്ങൾ കൈപ്പറ്റി എന്ന് ആരോപണം ഉന്നയിച്ചതും നിഷികാന്ത് ദുബെ ആയിരുന്നു. ഇതിനെത്തുടർന്നു മഹുവ മൊയ്ത്രയുടെ എം പി സ്ഥാനം പാർലമെൻറ് റദ്ദാക്കിയിരുന്നു. രാഹുൽ ഗാന്ധിയെ 2023 മാർച്ചിൽ ലോകസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നെങ്കിലും അക്കൊല്ലം ഓഗസ്റ്റിൽ അംഗത്വം പുന സ്ഥാപിച്ചിരുന്നു. ഒരു മാനനഷ്ട കേസിൽ സൂറത്ത് കോടതി അദ്ദേഹത്തിന് രണ്ടുവർഷം തടവുശിക്ഷിച്ചതിനെ തുടർന്നായിരുന്നു ഇത് . ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് അംഗത്വം പുന സ്ഥാപിച്ചത് .രാഹുൽ അന്ന് വയനാട് എംപി ആയിരുന്നു.







