തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ കലോത്സവം സംബന്ധിച്ചു എസ് എഫ് ഐ െൈവസ് ചാന്‍സിലര്‍ക്കെതിരെ നടത്തിയ പ്രതിഷേധം തലസ്ഥാനത്തു യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു.
യൂണിവേഴ്‌സിറ്റി കലോത്സവം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. മാര്‍ച്ചായി യൂണിവേഴ്‌സിറ്റി പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ഇളക്കിമാറ്റാനും ശ്രമിച്ച വനിതകളുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പലതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് കോമ്പൗണ്ടിനകത്തിറങ്ങാന്‍ നാമമാത്രമായ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡിന്റെ കെട്ടുകള്‍ അഴിച്ചുമാറ്റി. ഇതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബാരിക്കേഡ് മറികടന്നു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ മതില്‍ മറികടന്നും ഗേറ്റ് വഴിയും വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ യൂണിവേഴ്‌സിറ്റി കോമ്പൗണ്ടില്‍ പ്രവേശിച്ചു. തുടര്‍ന്നു യൂണിവേഴ്‌സിറ്റി ഓഫീസിനുള്ളില്‍ കടന്ന വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നില്‍ എന്തിനും സജ്ജരായി പ്രകോപിതരായി മുദ്രാവാക്യം മുഴക്കി നിന്നു.
ഓഫീസിനുള്ളില്‍ കടക്കാനും ശ്രമമുണ്ടായെങ്കിലും പൊലീസ് സംഘം അതിനു മുന്നില്‍ നിന്നു പൊലീസിനെ പിടിച്ചുമാറ്റാനും പൊലീസ് വിദ്യാര്‍ത്ഥിളെ തള്ളിമാറ്റാനും ശ്രമിച്ചു. നിങ്ങള്‍ അടിച്ചെന്ന് ആക്കിക്കോ, ഞങ്ങള്‍ കരഞ്ഞപോലെ ആക്കാമെന്ന തരത്തില്‍ ഏറെ നേരം പൊലീസും വിദ്യാര്‍ത്ഥികളും മുഖാമുഖം നിന്നു. ഒടുവില്‍ പൊലീസിന്റെ നിലപാടില്‍ നാണം തോന്നിയ സമരക്കാര്‍ പിന്തിരിയുകയായിരുന്നു.
സര്‍വകലാശാലാ കലോത്സവം വര്‍ഷന്തോറും ആ വര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന സര്‍വ്വകലാശാല യൂണിയനാണു നടത്തേണ്ടതെന്നും ഉടന്‍ കാലാവധി കഴിയാനിരിക്കുന്ന കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ വരാനിരിക്കുന്ന യൂണിയന്‍ ചെയ്യേണ്ടകാര്യം ചെയ്യേണ്ടെന്നുമുള്ള വൈസ് ചാന്‍സിലറുടെ നിലപാടാണ് പ്രതിഷേധത്തിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും കാരണമെന്നു പറയുന്നു.







