സ്വര്‍ണ്ണക്കൊള്ള; സഭയില്‍ ഇന്നും ബഹളം; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രിമാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള നിയമസഭയെ ഇന്നും പ്രക്ഷുബ്ദമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രിമാര്‍ വാക്‌പോര് ശക്തമാക്കി. ഇതിനുവേണ്ടി പ്രതിപക്ഷവും രംഗത്തുണ്ട്. വാക്കേറ്റത്തിനിടയില്‍ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതിപക്ഷം ‘കോപ്രായ’ കാട്ടിയെന്ന് സഭയില്‍ പരാമര്‍ശിച്ചതാണ് ഇന്നത്തെ ഒച്ചപ്പാടിന് ഇടയാക്കിയത്. സ്വര്‍ണ്ണക്കൊള്ളയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ മന്ത്രിമാരായ എംബി രാജേഷ്, പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദ്ദിച്ചെന്ന ആരോപണം നിഷേധിച്ച സതീശന്‍ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഡയസില്‍ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തില്‍ നല്ല ഭാവി ഉണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പരിഹസിച്ചു. ഡയസില്‍ കയറി കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവര്‍ കൂടെയിരിക്കുമ്പോഴാണ് തങ്ങള്‍ക്കെതിരെ ഇരട്ടത്താപ്പ് ആരോപിക്കുന്നതെന്ന് മന്ത്രി ശിവന്‍കുട്ടിയെ ഉന്നംവച്ച് സതീശന്‍ പ്രതികരിച്ചു.

ഭരണനിരയില്‍ ആരും സോണിയയേയും പ്രിയങ്കയേയും അധിക്ഷേപിച്ചിട്ടില്ല, ഭരണപക്ഷത്തെ മോശം വാക്ക് പറയുന്നവരില്ലെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് പൊതു താല്‍പര്യം ഇല്ലെന്നും വ്യക്തി താല്‍പര്യം മാത്രമേ ഉള്ളൂവെന്നും മന്ത്രി പി രാജീവ് ആരോപിച്ചു.

വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് ചര്‍ച്ച വഴിമാറിയതോടെ സഭയില്‍ ബഹളം വര്‍ദ്ധിച്ചു. വിഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയ ആളാണെന്നും അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച ആളാണെന്നും എംബി രാജേഷ് തിരിച്ചടിച്ചു. രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ച കാര്യമടക്കം രാജേഷ് ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായി അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച ആളാണ് എംബി രാജേഷ് എന്ന് സതീശന്‍ തിരിച്ചടിച്ചു. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ഫോട്ടോ ഇല്ലേ എന്നും ചോദിച്ചു. എന്തുകൊണ്ട് പോറ്റി – മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോയെക്കുറിച്ച് രാജീവ് പറയുന്നില്ലെന്നും സതീശന്‍ ആരാഞ്ഞു. ആ ഫോട്ടോയുടെ പേരില്‍ ഞങ്ങള്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page