കുടുംബത്തെ പോറ്റാന്‍ 89ാം വയസ്സിലും കച്ചവടം നടത്തുന്ന വയോധികയുടെ ദൃശ്യങ്ങള്‍ വൈറല്‍; സഹായവുമായെത്തിയവരോട് സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് അഭ്യര്‍ത്ഥന

മുംബൈ: കുടുംബത്തെ പോറ്റാന്‍ 89ാം വയസ്സിലും കച്ചവടം നടത്തുന്ന വയോധികയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ‘ഇതാണ് യഥാര്‍ത്ഥ സ്ത്രീശാക്തീകരണം’ എന്ന അടിക്കുറിപ്പോടെ
മീത തുഷിത് ഷാ എന്ന യാത്രക്കാരി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് ആളുകള്‍ ഹൃദയത്തില്‍ ഏറ്റെടുത്തത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് തന്റെ ജീവിതത്തിലൂടെ കമലാബെന്‍ മേത്ത എന്ന വയോധിക.

മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ മുത്തുമാലകളും വളകളും വില്‍ക്കുകയാണ് കമലാബെന്‍. സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞത്. ഉച്ച സമയത്തെ കഠിനമായ ചൂടിലും തിരക്കിലും തളരാതെ, കൈയ്യിലൊരു ചെറിയ ബാഗുമായി കച്ചവടം നടത്തുന്ന കമലാബെന്നിനെ വീഡിയോയില്‍ കാണാം. നലാസോപാരയിലാണ് താമസമെന്നും 89 വയസ്സായെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. പുഞ്ചിരിയോടെയുള്ള അവരുടെ വാക്കുകളാണ് ആളുകളെ ആകര്‍ഷിച്ചത്.

മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ ആഗ്രഹമില്ലെന്ന് പറയുന്ന അവര്‍ തന്റെ താമസത്തിന് കുടുംബത്തിന് പണം നല്‍കാനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്ന് പറയുന്നുണ്ട്. തന്റെ കുടുംബത്തിന് നാണക്കേടുണ്ടാകരുതെന്ന കരുതലോടെ വീടിന്റെ കൃത്യമായ വിലാസം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. 40 രൂപയ്ക്ക് മനോഹരമായ വളകളാണ് അവര്‍ ട്രെയിനില്‍ വില്‍ക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തി. എനിക്ക് 40 വയസ്സായി, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഈ ആന്റിയെ ട്രെയിനില്‍ കാണുന്നുണ്ട്. അവരുടെ കരുത്തിന് മുന്നില്‍ തലകുനിക്കുന്നു,’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സഹായം നല്‍കാന്‍ വന്നവരോട് അത് നിരസിക്കുകയും പകരം സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന അവരുടെ നിലപാടിനെ പലരും പ്രശംസിച്ചു.

മുത്തശ്ശിയെ സുരക്ഷിതമായ ഒരു കെയര്‍ സെന്ററിലേക്ക് മാറ്റാനും ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സുമനസ്സുകളും രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page