ജ്വല്ലറി ഉടമയെ കുരുമുളക് സ്‌പ്രേ അടിച്ച് പട്ടാപ്പകല്‍ കൊച്ചി നഗരത്തെ നടുക്കിയ കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ്; മോഷ്ടാക്കളില്‍ നിന്ന് പിടികൂടിയത് ഡമ്മി സ്വര്‍ണം!

കൊച്ചി: കഴിഞ്ഞദിവസം കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയെ കുറിച്ചുള്ള ഞെട്ടല്‍ വിട്ടുപോകും മുമ്പ് ജനങ്ങള്‍ അതിലും വലിയ ആശങ്കയിലായിരിക്കുന്നു. കവര്‍ച്ചയ്ക്ക് ശേഷം പിടിയിലായ പ്രതികളില്‍ നിന്ന് പിടികൂടിയ സ്വര്‍ണം ജ്വല്ലറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡമ്മിയാണെന്നു ജ്വല്ലറി ഉടമ സ്ഥിരീകരിച്ചു. 8000 രൂപയാണ് ഇതിന്റെ വില. നിലമ്പൂര്‍ സ്വദേശി തോമസ് (30), സഹോദരന്‍ മാത്യു (27) എന്നിവരാണു മോഷണത്തിന് പിടിയിലായത്.

ഇടപ്പള്ളി ടോളില്‍ സന്തോഷിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സാറ ഗോള്‍ഡ് ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം. ഈ സമയം സന്തോഷിന്റെ ഭാര്യ ബിന്ദുവായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്.
ഇതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച ഒരാള്‍ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചത്. തട്ടിമാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും ഷോകേസില്‍ വച്ചിരുന്ന മാലയുമായി മോഷ്ടാവ് പുറത്തേക്ക് ഓടി. ജ്വല്ലറിയിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

സഹോദരങ്ങള്‍ മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയാണ് ജ്വല്ലറിയിലെത്തിയത്. ഒരാള്‍ മാത്രമാണ് അകത്ത് കടന്നത്. മറ്റേ ആള്‍ പുറത്തു കാത്തിരിക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു. അതിനിടെ മോഷ്ടാക്കളുടെ പിന്നാലെ ബഹളം വച്ച് ഓടുന്ന ബിന്ദുവിനെ അവിടെ കൂടിയിരുന്നവര്‍ കാണാനിടയാകുകയും അപകടത്തില്‍പ്പെട്ടത് മോഷ്ടാക്കളുടെ ബൈക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ രക്ഷപ്പെട്ടു.

തോമസിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. മാത്യു രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇയാളെ ജാമ്യത്തിലിറക്കാനായി മാത്യു സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തോമസിനൊപ്പം കൂടെയുണ്ടായിരുന്നത് ഇയാള്‍ ആണോ എന്ന് പൊലീസിനു സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാത്യു ആണ് കൂടെ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതോടെ ഇയാളെയും അറസ്റ്റുചെയ്തു.

നിലമ്പൂര്‍ ഭാഗത്ത് മോഷണവും മറ്റുമായി നടന്നിരുന്ന സഹോദരങ്ങള്‍ കേസുകള്‍ കൂടിയതോടെയാണ് കൊച്ചിയിലേക്കു താവളം മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം മോഷ്ടാക്കളായ ഇവര്‍ മോഷ്ടിക്കാന്‍ എത്തിയ ബൈക്ക് പുത്തന്‍കുരിശില്‍നിന്നു മോഷ്ടിച്ചതാണെന്നും പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page