കലോത്സവ വേദി ആവേശത്തിരയില്‍: സ്വര്‍ണ്ണക്കപ്പിനു നാലു ജില്ലകള്‍ ഒപ്പത്തിനൊപ്പം

തൃശൂര്‍: കൗമാര കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് സ്വര്‍ണ്ണക്കപ്പിനു വേണ്ടി തീപാറുന്ന പോരാട്ടത്തിനു മത്സര വേദികള്‍ സാക്ഷ്യം വഹിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് നാലാംസ്ഥാനത്തേക്കു വഴിമാറി. കലോത്സവത്തിലെ 241 ഇനങ്ങളിലെ മത്സരത്തില്‍ 233 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. കണ്ണൂര്‍ 955 പോയിന്റുമായി ഇപ്പോള്‍ മുന്നിലാണ്. ആതിഥേയരായ തൃശൂരിന് 950 പോയിന്റുണ്ട്. പാലക്കാടിനു 947വും കോഴിക്കോടിനു 946വും പോയിന്റുണ്ട്. നാലു ജില്ലകളും നേരിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. മത്സരം നടന്നു കൊണ്ടിരിക്കുന്ന എട്ട് ഇനങ്ങളില്‍ വിജയം സ്വന്തമാക്കാനുള്ള വീറുറ്റ വാശി മത്സരത്തിലും കാണികളിലും ജിജ്ഞാസ വര്‍ധിപ്പിക്കുകയാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ ആധ്യക്ഷം വഹിക്കും. മന്ത്രി ശിവന്‍കുട്ടിയും നടന്‍ മോഹന്‍ലാലും ചേര്‍ന്നു വിജയികള്‍ക്കു സ്വര്‍ണ്ണക്കപ്പ് സമ്മാനിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറും മന്ത്രിമാരായ ആര്‍ ബിന്ദു, വി അബ്ദുല്‍ റഹ്‌മാന്‍, എം ബി രാജേഷ് തുടങ്ങിയവരും സംബന്ധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page