മുസാഫര്‍നഗര്‍: എസ്.ഐ.ആറിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതുകൊണ്ട് ഒരു ഗുണം ഉണ്ടായ സന്തോഷത്തിലാണ് ഉത്തര്‍പ്രദേശിലെ ഒരു കുടുംബം. എസ്.ഐ.ആര്‍ രേഖകള്‍ ശരിയാക്കുന്നതിനായുള്ള നിബന്ധനകള്‍ കാരണം മരിച്ചെന്ന് കരുതിയ ആള്‍ 28 വര്‍ഷത്തിനുശേഷം തിരിച്ചെത്തിയതാണ് കുടുംബത്തിന്റെ സന്തോഷത്തിന് കാരണം. ഉത്തര്‍പ്രദേശിലെ ഖതൗലി ഗ്രാമത്തിലെ ഷരീഫ് ആണ് 28 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ എത്തിയത്.
1997ല്‍ ആദ്യ ഭാര്യ മരിച്ചതിന് ശേഷം രണ്ടാമത് വിവാഹം കഴിച്ച ഷരീഫ് പശ്ചിമ ബംഗാളിലേക്ക് താമസം മാറിയിരുന്നു. ആദ്യകാലങ്ങളില്‍ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ വഴി ബന്ധപ്പെട്ടിരുന്നെങ്കിലും ക്രമേണ നാടുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതായി.
ഷരീഫിനെ കണ്ടെത്താന്‍ ബന്ധുക്കള്‍ പശ്ചിമ ബംഗാളിലെ ഖരഗ്പൂര്‍, അസന്‍സോള്‍ എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഷരീഫ് മരിച്ചെന്ന നിഗമനത്തിലായിരുന്നു കുടുംബം. കഴിഞ്ഞ ദിവസമാണ് ഖതൗലിയിലെ മോഹല്ല ബല്‍ക്കാമിലെ വീട്ടിലേക്ക് ഷരീഫ് അപ്രതീക്ഷിതമായി എത്തിയത്. ഇത് കുടുംബാംഗങ്ങളില്‍ അമ്പരപ്പും ആഹ്ലാദവും ഉണ്ടാക്കി.
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോള്‍ പല ബന്ധുക്കളേയും അദ്ദേഹത്തിന് നഷ്ടമായിരുന്നു. അത് അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും മറ്റ് ബന്ധുക്കളെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഷരീഫ്. രണ്ടാം വിവാഹത്തിന് ശേഷം സാമ്പത്തികമായി തകര്‍ന്നതും നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളുടെ അഭാവവും ആണ് കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ഷരീഫ് പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും അത് ലഭിച്ചാലുടന്‍ പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോകുമെന്നും ഷരീഫ് വ്യക്തമാക്കി.







