വീട് വിട്ടിറങ്ങിയ 16 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ട ബലാല്‍സംഗത്തിനു ഇരയാക്കി; കാസര്‍കോട്, നെക്രാജെ സ്വദേശികളായ 2പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വീട്ടുകാരുമായി പിണങ്ങി വീട് വിട്ടിറങ്ങി ബീച്ചില്‍ എത്തിയ 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയകേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കാസര്‍കോട്, നെക്രാജെ, ചര്‍ളടുക്കയിലെ മുഹമ്മദ് ഷമീം, നെക്രാജെയിലെ മുഹമ്മദ് റയീസ് എന്നിവരെയാണ് കോഴിക്കോട്, വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് കാസര്‍കോട് പൊലീസും അന്വേഷണം തുടങ്ങി. കേസിലെ മറ്റു രണ്ടു പ്രതികളായ താമരശ്ശേരിയിലെ മുഹമ്മദ് സാലിഹ്, ഷബീര്‍ അലി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതോടെ കൂട്ട ബലാല്‍സംഗ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പെരിന്തല്‍മണ്ണയില്‍ നിന്നു വീടുവിട്ടിറങ്ങിയ 16 കാരി ഡിസംബര്‍ 20 ന് ആണ് കോഴിക്കോട്ടെത്തിയത്.21ന് പുലര്‍ച്ചെ രണ്ടു മണിയോടെ ബീച്ചില്‍ വച്ച് കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീമും മുഹമ്മദ് റയീസും പെണ്‍കുട്ടിയെ സമീപിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പ്രലോഭിപ്പിച്ചു. കൂടുതല്‍ വിശ്വാസം വരുത്തുന്നതിനായി ഒരാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കുകയും ചെയ്തു. അതിനു ശേഷം ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ സുഹൃത്തിന്റെ ഫ്‌ലാറ്റിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. പെണ്‍കുട്ടി മയക്കത്തിലായതോടെ രണ്ടു പേരും ബലാല്‍സംഗം ചെയ്തു. പിന്നീട് മറ്റു രണ്ടുപേര്‍കൂടി എത്തി പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു ഇരയാക്കി. പിന്നീട് നിരവധി തവണ നാലു പേരും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനു ഇരയാക്കിയ ശേഷം 22ന് അര്‍ധരാത്രിയോടെ ജീപ്പില്‍ കയറ്റി ബീച്ചില്‍ കൊണ്ടു വിടുകയായിരുന്നു. 4000 രൂപയും നല്‍കിയിരുന്നു.
വനിതാ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ ബീച്ചില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടി ചോദിച്ചപ്പോഴാണ് ക്രൂരമായ സംഭവം പുറത്തറിഞ്ഞത്. വനിതാ പൊലീസ് പെണ്‍കുട്ടിയെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിക്ക് എഴുതി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ മുഹമ്മദ് സാലിഹ് കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page