കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതിയുമായി ബന്ധുക്കളും കടയുടമയും രംഗത്ത്. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം ഹൃദ്രോഗിയായ നയിമിനെ കടയിൽ വച്ച് ഒരു സംഘം മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് കടയുടമയും ആരോപിക്കുന്നു. മുടിവെട്ടിയതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് ജിസ് വർഗീസ് എന്ന ചെറുപ്പക്കാരൻ നയിമുമായി തർക്കം ഉണ്ടാക്കിയിരുന്നു. അടുത്ത ദിവസം സുഹൃത്തുക്കളുമായി എത്തിയ ജിസ് കടയിൽ ജോലി ചെയ്യുന്ന നയിമിനെയും മകനെയും ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് സംഘർഷം തടഞ്ഞു. എന്നാൽ രാത്രി ഇതേ സംഘം കൊട്ടൂർ വയലിലെ താമസ സ്ഥലത്ത് എത്തി നയിം ഉപയോഗിക്കുന്ന സ്‌കൂട്ടർ അടിച്ചു തകർത്തു. എന്നാൽ, അടുത്ത ദിവസം രാവിലെ ശ്രീകണ്ഠപുരം ടൗണിൽ നയിമിനെ കുഴഞ്ഞുവീണു മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം ഹൃദയാഘാതം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസ്വാഭാവിക മരണത്തിനും കടയിൽ കയറി അക്രമിച്ചതിനും ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നയിമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.






