വോട്ടെടുപ്പ് ദിവസം ഫേസ് ബുക്കിലൂടെ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചു; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പെരുമാറ്റ ചട്ട ലംഘന ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം ഫേസ് ബുക്കിലൂടെ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചതിന് പിന്നാലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പെരുമാറ്റ ചട്ട ലംഘന ആരോപണവുമായി മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് ദിവസം ഫേസ് ബുക്കില്‍ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് ചട്ട വിരുദ്ധമാണെന്നാണ് വിമര്‍ശനം. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന സര്‍വേ ഫലമാണ് ആര്‍ ശ്രീലേഖ ചൊവ്വാഴ്ച രാവിലെ പങ്കുവച്ചത്. ഇതിനെതിരെയാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. പ്രീ പോള്‍ സര്‍വേ ഫലം ഉയര്‍ത്തിക്കാട്ടി 60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ യുഡിഎഫ് – ബിജെപി വോട്ടുകച്ചവടം ഉണ്ടായി. ഇത്തവണ യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ലെന്നും കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേരത്തെ പ്രചാരണ ബോര്‍ഡുകളില്‍ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പോസ്റ്ററുകളില്‍ നിന്നും അത് മാറ്റിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page