ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിനെ സാക്ഷിയാക്കും, മൊഴി എടുക്കാന്‍ സമയം തേടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴി എടുക്കാനൊരുങ്ങി എസ്ഐടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെപ്പറ്റി ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്ഐടി സമയം തേടും. സ്വര്‍ണപ്പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു. ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ജയറാം പറഞ്ഞിരുന്നു. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്വർണക്കവർച്ചയുടെ പങ്ക് കൈമാറിയതാണോ എന്നാണ് എസ്.ഐ.ടി പരിശോധിക്കുന്നത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം നീളുമോയെന്നതിലും പത്മകുമാറിന്റെ മൊഴി നിർണായകമാണ്. പത്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യം വിശദമായി ഉന്നയിക്കാനാണ് തീരുമാനം. അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page