തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തുക. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും.സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇക്കുറി രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13-നാണ് വോട്ടെണ്ണൽ. കാസർകോട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. 4219 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ പത്രിക സമര്‍പ്പിച്ചത്.







