കാസർകോട്: ബൊലെറോ ജീപ്പിൽ കടത്തിയ രണ്ടര കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതികൾക്ക് രണ്ട് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കണ്ണൂർ മട്ടന്നൂരിൽ വായംതൊട് റഫ്ഷാന ക്വാർട്ടേർസിൽ താമസിക്കുന്ന റനീസ് (36), മട്ടന്നൂർ ഇല്ലംമൂല, റുമൈസ മൻസിലിൽ മഹ്റൂഫ് (36) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2020 ആഗസ്റ്റ് ഒന്നിന് രാത്രി 10 മണിയോടെ ദേശീയപാതയിലെ കറന്തക്കാട് വെച്ച് ആണ് കഞ്ചാവ് പിടികൂടിയത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് സബ്ബ് ഇൻസ്പെക്ടറായിരുന്ന ഇ വിനോദ്കുമാർ, വനിതാ എസ് ഐ രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ അന്വേഷണം നടത്തിയത് കാസർകോട് ഇൻസ്പെക്ടർമാരായിരുന്ന പി രാജേഷ്, പി അജിത്ത് കമാർ എന്നിവർ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ.ചിത്രകല എന്നിവർ ഹാജരായി.







