മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു, തടയാൻ ശ്രമിച്ച മകനും മർദ്ദനം

കൊച്ചി: പറവൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി. വെടിമറ തോപ്പിൽപറമ്പിൽ ഉണ്ണിക്കൃഷ്‌ണന്റെ (65) മർദനമേറ്റ് ഭാര്യ കോമളം (58) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്തു‌. അക്രമം തടയാൻ ശ്രമിച്ച ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും ഉണ്ണികൃഷ്ണൻ മദ്യപിച്ചാണ് വീട്ടിലെത്തിയത്. കോമളവുമായി വഴക്കുണ്ടാക്കിയ ഉണ്ണികൃഷ്ണൻ കോമളത്തിന്റെ തലക്ക് ശക്തിയായി അടിച്ചു. അടിയേറ്റ് അവശനിലയിലായ കോമളം അബോധാവസ്ഥയിലായി. ബഹളം കേട്ടെത്തിയ അയൽവാസികൾ പരിക്കേറ്റ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിനെ മർദിക്കുന്നത് തടയാനെത്തിയ മകൻ ഷിബുവിനും മർദനമേറ്റു. ഷിബു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞവർഷവും ഉണ്ണികൃഷ്ണൻ ആക്രമം നടത്തിയിരുന്നു. മകന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ ഉണ്ണിക്കൃഷ്ണനെ മുൻപ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡ്‌ ചെയ്തിട്ടുണ്ടെന്ന് മുനമ്പം ഡിവൈഎസ്‌പി എസ്.ജയകൃഷ്‌ണൻ പറഞ്ഞു.ഇരുമ്പുവടി ഉപയോഗിച്ചാണ് ഉണ്ണിക്കൃഷ്‌ണൻ കോമളത്തെ അടിച്ചതെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇരുമ്പുവടി കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ രക്തപ്പാടുകളുള്ള വിറകിന്റെ കഷ്‌ണം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ കണ്ടു വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇൻക്വസ്‌റ്റ് നടപടികൾക്കു ശേഷം കോമളത്തിന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. ഷോബി എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page