കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസറില്ല. രണ്ടു വര്‍ഷം മുമ്പ് സ്ഥലം മാറിപ്പോയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനവും ഉണ്ടായില്ല. ഓഫീസിൽ നിന്നു ആവശ്യത്തിനു സേവനം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തില്‍.
വില്ലേജ് ഓഫീസര്‍മാരെ സംസ്ഥാനതലത്തില്‍ സ്ഥലം മാറ്റുന്ന സമയത്ത് പെരിയവില്ലേജ് ഓഫീസറെയും മാറ്റിയിരുന്നു. എന്നാല്‍ സ്ഥലം മാറ്റപ്പെട്ട ആള്‍ ചാര്‍ജ്ജെടുക്കാതെ ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതോടെയാണ് പെരിയ നിവാസികളുടെ ദുരിതകാലം തുടങ്ങിയത്.
നിലവിലുള്ള ഒരു ജീവനക്കാര്‍ക്ക് തന്നെയാണ് വില്ലേജ് ഓഫീസറുടെ ചുമതല നല്‍കിയത്. എന്നാല്‍ ജോലി തിരക്കു കാരണം അവര്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വില്ലേജ് അസിസ്റ്റന്റ് തസ്തിക രണ്ടു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്നു. നാലു ജീവനക്കാരാണ് തിരക്കേറിയ വില്ലേജ് ഓഫീസിൽ ഇപ്പോഴത്തെ ചുമതല നിർവഹി ക്കുന്നത് .അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു വില്ലേജിന്റെ സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വില്ലേജ് ഓഫീസർ മുഖേന മാത്രം നല്‍കേണ്ടുന്ന സേവനങ്ങളെയാണ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതു തടസ്സപ്പെടുത്തുന്നത്. നിത്യവും നിരവധി പേരാണ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. എന്നാല്‍ ഇതില്‍ പകുതി പേരുടെ ആവശ്യം പോലും നടക്കുന്നില്ല എന്നതാണ് വാസ്തവമെന്ന് ജനങ്ങള്‍ പറയുന്നു.








