പത്തുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതിയെ 13 വര്‍ഷത്തിന് ശേഷം ആന്ധ്രയില്‍ നിന്ന് പിടികൂടി, തുമ്പായത് പ്രതി രണ്ടുവര്‍ഷം മുമ്പെടുത്ത സിംകാര്‍ഡ്

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ ലോഡ്ജ് മുറിയില്‍ പത്തുവയസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. കര്‍ണാടക ബാഗേപ്പള്ളി ജൂവല്‍പ്പാളിയ സ്വദേശി സഹീര്‍ അഹമ്മദിനെ(48)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് ആന്ധ്രാപ്രദേശില്‍ എത്തി പിടികൂടിയത്. എസ്‌ഐ എ.ആര്‍ ശാര്‍ങ്ധരന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതി ജില്ലയിലെ വൈഎസ്ആര്‍ കോളനിയില്‍ നിന്നാണ് സാഹസീകമായി പ്രതിയെ പിടികൂടിയത്. 2008-ലാണ് കൊല നടന്നത്. കര്‍ണാടകയില്‍ നിന്നു പൂക്കള്‍ വില്‍ക്കാന്‍ കാഞ്ഞങ്ങാട്ടെത്തിയ കുടുംബത്തിലെ സുനില്‍ എന്ന 10 വസയുകാരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ 17-ന് രാവിലെ മാതാപിതാക്കളുള്‍പ്പെടെയുള്ളവര്‍ പുറത്ത് പോയ സമയത്ത് ലോഡ്ജില്‍ കയറിയ സഹീര്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മുറിയിലുണ്ടായിരുന്ന 8,500 രൂപ എടുത്ത് സ്ഥലം വിടുകയായിരുന്നു. പിന്നീട് സഹീറിനെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സ്വദേശമായ കര്‍ണാടക ബാഗേപ്പള്ളി ജൂവല്‍പ്പാളിയ ഗ്രാമത്തില്‍ പലതവണ പോയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാല്‍ 2023-ല്‍ സഹീര്‍ എടുത്ത സിംകാര്‍ഡാണ് പൊലീസിന് തുമ്പായത്. തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എ.ആര്‍. ശാര്‍ങ്ധരന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.ടി. അനില്‍, എ. ജ്യോ തിഷ്, എ. സനീഷ്‌കുമാര്‍ എന്നിവര്‍ ആന്ധ്രയിലെത്തി പ്രതിയെ സാഹസീകമായി പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page