യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത്; യുവതി ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്ത മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കായലോട് പറമ്പായില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായലോട് പറമ്പായിലെ റസീന(40)യെയാണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വികെ റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് യുവതി സംസാരിച്ചു നില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ സംഘം കയ്യേറ്റം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും സിഐ എന്‍ അജീഷ് കുമാര്‍ പറഞ്ഞു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ

റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page