കൊല്ലം: കായംകുളത്ത് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി എടുത്ത കുഴികളിൽ വീണ് ഒരാൾ മരിച്ചു ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിൽ വീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10നാണ് അപകടം. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചു. കുഴിയിൽ വെള്ളവും കോൺക്രീറ്റ് പാളിയും ഉണ്ടായിരുന്നു. കോൺക്രീറ്റ് തലയിടിച്ചുള്ള പരുക്കാണ് മരണകാരണം. രാത്രി 11ഓടെ ഉണ്ടായ മറ്റൊരു അപകടത്തിൽ മറ്റൊരു കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ദേശീയപാതയിൽ കായംകുളം കെഎസ്ആർടിസിക്കു സമീപം കമലാലയം ജംഗ്‌ഷനിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഐക്യ ജംഗ്‌ഷനിലെ നബീൻ ഷായെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴികൾക്കടുത്തു കനത്ത ഇരുട്ടായതാണ് ഇരു അപകടങ്ങൾക്കും കാരണമെന്നു പറയുന്നു. കുഴികൾക്കു സമീപം യാതൊരു അപകട മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.







