ന്യൂഡൽഹി: പാക്കിസ്താനുമായി വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും സിന്ധുനദീതട കരാർ മരവിപ്പിച്ചതടക്കം കർശന നിലപാടുകൾ ഇന്ത്യ തുടരും. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ച കർതാർപൂർ ഇടനാഴി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
പാക്കിസ്താൻ സൈന്യം നേരിട്ടു ബന്ധപ്പെട്ടതിനാലാണ് വെടിനിർത്തൽ കരാരിലൊപ്പിട്ടത്. എന്നാൽ പാക്കിസ്താന്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരർക്കെതിരായ കർശന നടപടി തുടരും. അതിനാൽ നയതന്ത്രബന്ധത്തിൽ വരുത്തിയ മാറ്റങ്ങളിൽ നിന്നു പിന്നോട്ടു പോകാൻ ഇന്ത്യ തയാറല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
