ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാക്കിസ്താനിലെ 5 നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലും ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി നഗരങ്ങളിലും സ്ഫോടനം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നഗരങ്ങളിൽ സ്ഫോടനമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.
ആക്രമണങ്ങളെ പ്രതിരോധിക്കാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചതിനു പിന്നാലെ വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്നതായി പാക്കിസ്താൻ വ്യക്തമാക്കി.
അതിനിടെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) പാക്കിസ്താനു 8500 കോടി രൂപ വായ്പയായി അനുവദിച്ചു. രാജ്യാന്തര ഏജൻസികളുടെ ധനസഹായം ഭീകര പ്രവർത്തനങ്ങൾക്കു പാക്കിസ്താൻ ഉപയോഗിക്കുന്നെന്ന ഇന്ത്യയുടെ വാദങ്ങൾ വകവയ്ക്കാതെയാണ് നടപടി. ഇതിന്റെ തെളിവുകൾ സഹിതം ഹാജരാക്കി പാകിസ്താനു വായ്പ നൽകരുതെന്ന് ഇന്ത്യ ഐഎംഎഫിനോടു ആവശ്യപ്പെട്ടിരുന്നു.
