തിരുവനന്തപുരം:ചികിത്സയ്ക്കു കുടുംബസ്വത്ത് ഉപയോഗിച്ചതിന്റെ വൈരാഗ്യത്തിൽ സഹോദരനെ കുത്തികൊലപ്പെടുത്തിയ വെറ്റിനറി ഡോക്ടർക്കു ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് സർക്കാർ വെറ്റിനറി ഡോക്ടറായ സന്തോഷിന് (47) ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ ജീവനക്കാരനായ സഹോദരൻ സന്ദീപിനെ സന്തോഷ് കുത്തിക്കൊല്ലുകയായിരുന്നു. സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനെ തുടർന്ന് സന്ദീപ് കിടപ്പിലായിരുന്നു. ഇതോടെ ചികിത്സയ്ക്കായി കുടുംബ സ്വത്ത് ഉപയോഗിക്കേണ്ടി വന്നു. ഇതിനെ ചൊല്ലി അമ്മയും സന്തോഷുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് അമ്മ ഉറങ്ങിയ ശേഷം സന്ദീപ് കിടന്നിരുന്ന ഔട്ട്ഹൗസിലേക്കു പോയ ഇയാൾ ജോലിക്കാരനെ അക്രമിച്ചു പുറത്താക്കി. ശേഷം കയ്യിൽ കരുതിയിരുന്ന കത്തി സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായ അമ്മ കൂറുമാറിയിരുന്നു. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സന്തോഷിനെ കോടതി ശിക്ഷിക്കുകയായിരുന്നു.
