പട്ന: ജോലിക്കു പകരം ഭൂമി തട്ടിപ്പു കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ കുറ്റവിചാരണ ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്. ഇതു കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതായും ഇഡിയും സിബിഐയും ആരോപിക്കുന്നു. നേരത്തേ കേസിൽ 4 മണിക്കൂറോളം ലാലുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലാലുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് എന്നിവരും കേസിലെ പ്രതികളാണ്. എന്നാൽ ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ലാലുവിനെ കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്ന് ആർജെഡി ആരോപിക്കുന്നു.
