കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. സമീറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇവരുൾപ്പെടെ 3 പേർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. സംവിധായകരുടെ ലഹരി ഇടപാടിൽ സമീറിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. തിരക്കഥാ രചനയ്ക്കും സിനിമ ചർച്ചകൾക്കുമായി എടുത്തിരുന്ന ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ വ്യാപകമായി ലഹരി ഉപയോഗം നടന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചും സമീറിനോടു വിശദീകരണം തേടും. തെളിവ് ലഭിച്ചാൽ സമീറിനെയും കേസിൽ പ്രതി ചേർക്കുമെന്നു എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 27നാണ് ലഹരി ഉപയോഗത്തിനു തയാറെടുക്കുന്നതിനിടെ സംവിധായകർ പിടിയിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
കൊച്ചി സ്വദേശിയായ സമീർ താഹിർ പന്ത്രണ്ടോളം സിനിമകളുടെ ഛായാഗ്രഹകനാണ്. ‘ചാപ്പാക്കുരിശ്’, ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘കലി’ എന്നി സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
