തൃശൂർ: ട്രെയിനിലിരുന്ന് ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ എൻജിനീയറിങ് വിദ്യാർഥിയായ മലയാളി റെജിൽ(22) ആണ് പിടിയിലായത്. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി ട്രെയിനിലിരുന്ന് ഇയാൾ മൊബൈലിൽ വ്യാജ പതിപ്പ് കാണുന്നത് ശ്രദ്ധയിൽപെട്ട സഹയാത്രക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് തൃശൂർ പൂരം കാണാൻ എത്തിയതായിരുന്നു ഇയാൾ. സിനിമ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈനായി കാണുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
മോഹൻലാൽ നായകനായ ‘തുടരും’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെയാണ് തിരിച്ചടിയായി വ്യാജ പ്രിന്റെത്തിയത്. നേരത്തേ മലപ്പുറത്തു നിന്നു വാഗമണിലേക്കു പോയ ടൂറിസ്റ്റ് ബസിൽ ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രദർശിപ്പിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയുടെ നിർമാതാവ് എം. രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
