ഹൈദരാബാദ്: സഹപ്രവർത്തകയുടെ മകനായ 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂബിലി ഹിൽസിലെ വീട്ടു ജോലിക്കാരിയായ 28 വയസ്സുകാരിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ 17 വയസ്സുകാരന്റെ കുടുംബവും പ്രതിയും വീട്ടുജോലിക്കാർക്കുള്ള ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. പ്രതി 17 വയസ്സുകാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജർ ഇതു അമ്മയെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയെ സഹോദരനെപോലെയാണ് കാണുന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.
ഇതു സംബന്ധിച്ച ചോദ്യങ്ങളോടു കൃത്യമായി മറുപടി നൽകാതെ പൊട്ടി കരയുകയാണ് കുട്ടി ചെയ്തത്. ഒടുവിൽ അമ്മ നിർബന്ധിച്ചതോടെ പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
യുവതി നിരന്തരം മോശമായി പെരുമാറുകയും 2 തവണ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും കുട്ടി വ്യക്തമാക്കി. സംഭവം പുറത്തു പറഞ്ഞാൽ മോഷണക്കുറ്റം ആരോപിച്ച് വീട്ടിൽ നിന്നു പുറത്താക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ആരോടും പറയാതിരുന്നതെന്നും കുട്ടി പറഞ്ഞു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. കൗൺസിലിങ്ങിനു വിധേയനാക്കിയ 17 വയസ്സുകാരന്റെ മാനസിക നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
