ധാക്ക: ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ചൈനയുമായി ചേർന്ന് പിടിച്ചെടുക്കണമെന്ന നിർദേശവുമായി ബംഗ്ലാദേശ് മുൻ സൈനിക ഉദ്യോഗസ്ഥൻ.ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനസിന്റെ അടുത്ത അനുയായിയും റിട്ട. മേജർ ജനറലുമായ ഫസ്ലുർ റഹ്മാനാണ് സമൂഹ മാധ്യമത്തിലൂടെ പ്രകോപന പരാർമശം നടത്തിയത്. ഇന്ത്യ പാക്കിസ്താനെ ആക്രമിച്ചാൽ 7 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് പിടിച്ചെടുക്കണം. ഇതിനായി ചൈനയുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിനു ചർച്ചകൾ ആരംഭിക്കണമെന്നുമാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്.
2009ലെ ബംഗ്ലദേശ് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ യൂനസ് സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ കൂടിയാണ് റഹ്മാൻ.
എന്നാൽ പരാമർശങ്ങൾ ബംഗ്ലാദേശ് സർക്കാർ തള്ളി. ഇതു സർക്കാറിന്റെ നിലപാടല്ലെന്നും എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം തുടരുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മാർച്ചിൽ ചൈന സന്ദർശനത്തിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയുടെ 7 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലാദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നും ബെയ്ജിങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവനയ്ക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
