കൈവശം മതിയായ ഭക്ഷണവും അവശ്യവസ്തുക്കളും; പഹൽഗാം ഭീകരർ ഇപ്പോഴും കശ്മീരിലുണ്ടെന്ന് റിപ്പോർട്ട്. മറ്റു പ്രദേശങ്ങൾ കൂടി ആക്രമണത്തിനു പരിഗണിച്ചിരുന്നതായും കണ്ടെത്തൽ

ശ്രീനഗർ: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന നാലംഗ ഭീകര സംഘം കശ്മീരിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. ആക്രമണം നടന്ന ദക്ഷിണ കശ്മീരിൽ തന്നെ ഇവർ ഒളിവിൽ കഴിയുന്നതായി എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവരുടെ പക്കൽ മതിയായ ഭക്ഷണവും അവശ്യ വസ്തുക്കളുമുണ്ടെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരാൻ സാധിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഭീകരരെയും ഇവരുടെ സഹായികളെയും കണ്ടെത്താൻ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ ആക്രമണത്തിനു 2 ദിവസം മുൻപേ ഭീകരർ മേഖലയിൽ എത്തിയതായി എൻഐഎ കണ്ടെത്തൽ. പഹൽഗാമിനു പുറമെ മറ്റു 3 പ്രദേശങ്ങൾ കൂടി ഇവർ ആക്രമണത്തിനു പരിഗണിച്ചിരുന്നു. ആരുവാലി, പ്രാദേശിക അമ്യുസ്മെന്റ് പാർക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റു ലക്ഷ്യങ്ങൾ. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയ ഭീകരർ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന് മനസിലായതോടെ പിന്മാറുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. സൈനിക നടപടിക്കു മുൻപ് സേനയുടെ മനോവീര്യം തകർക്കുകയാണോ ഹർജിയിലൂടെ ലക്ഷ്യമിടുന്നതെന്ന ചോദ്യം ഉന്നയിച്ചാണ് നടപടി. ആക്രമണത്തെക്കുറിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി 3 ജമ്മുകശ്മീർ സ്വദേശികളാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഭീകരാക്രമണ കേസുകളിലെ അന്വേഷണത്തിനു ജഡ്ജിമാർക്കു വൈദഗ്ധ്യമില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
അതിനിടെ പാക് സൈന്യത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിനു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. നേരത്തേ പാക് നടിമാരുടെയും സെലിബ്രിറ്റികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page