അന്തർ സംസ്ഥാന മയക്കു മരുന്നു കടത്തു സംഘത്തിലെ രണ്ടു പ്രധാന കണ്ണികൾ ബദിയടുക്ക പൊലീസ് പിടിയിൽ


കാസർകോട്:കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എം‌ഡി‌എം‌എ വിൽപനക്കെത്തിക്കുന്ന പ്രധാന പ്രതികളായ രണ്ടു പേർ അറസ്റ്റിൽ. ബംഗ്ളൂരുവിൽ നിന്നും കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കോഴിക്കോട്, ചാലപ്പുറം, പെരുംകുഴി പാടം ചെറൂട്ടി ഹൗസിലെ പി . രഞ്ജിത്ത് (30), മടിക്കേരി, കുഞ്ചില,പ്ലാരിക്കെ റോഡിലെ എം.എ സവാദ്( 25 ) എന്നിവരെയാണ് ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ സുധീറുംസംഘവും പിടികൂടിയത്.ബദിയടുക്ക പൊലീസ് 2025 ജനുവരി നാലിന് എൻമകജെ ,പെർള ചെക്ക്പോസ്റ്റിനു മുൻവശത്ത് വച്ച് 83.890 ഗ്രാം എം‌ഡി‌എം‌എ പിടിച്ച കേസ്സിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗ്‌ളൂരു കേന്ദ്രീകരിച്ചു നടക്കുന്ന വൻലഹരി ഉൽപാദനകേന്ദ്രത്തിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്നുകൾ വാങ്ങുന്നതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ രഞ്ജിത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണ്. ബംഗ്ലൂരുവിലെ ഏജന്റ്മാരെ ബന്ധപ്പെടുന്നതും ഇയാളാണെന്നു പൊലീസ് പറഞ്ഞു. ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓൺലൈൻ ആയി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന ഗൂഗിൾ ലൊക്കേഷൻ ലഭിക്കുകയും ചെയ്യും.ഇവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെപറ്റിയും ശക്തമായ അന്വേഷണം നടന്നു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതി മുൻപാകെ ഹാജരാക്കി.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, ശശികുമാർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page