മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് കവാടത്തിന് മുന്നില്‍ തകര്‍ന്ന സ്ലാബ്; കാല്‍നടയാത്രക്കാര്‍ ഭീഷണിയില്‍

കുമ്പള: ദിവസേന നൂറുകണക്കിനാളുകള്‍ കാല്‍നടയാത്രക്കു ഉപയോഗിക്കുന്ന മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് നടപ്പാത, ഓവുചാലിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു ഭീഷണി ഉയര്‍ത്തുന്നു.
സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം ഉണ്ടെങ്കിലും എസ്എസ്എല്‍സി ഫലം അടുത്താഴ്ചയോടെ വരുന്നതും പിന്നീട് അഡ്മിഷന്‍ ആരംഭിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വഴിയുള്ള യാത്ര ഭീഷണിയാകും. തൊട്ടടുത്ത യൂനാനി ഡിസ്പെന്‍സറി, അംഗന്‍വാടി, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടന്നു പോകാന്‍ ഉപയോഗിക്കുന്നത് സ്‌കൂളിന് മുന്നിലുള്ള ഇതേ നടപ്പാതയാണ്.
രാത്രികാലങ്ങളില്‍ സ്ലാബ് തകര്‍ന്നത് കാണാനാകാതെ ഇതുവഴി പോകുന്ന കാല്‍നടയാത്രക്കാര്‍ തകര്‍ന്ന സ്ലാബില്‍ തട്ടി വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. സ്‌കൂളിന് മുന്നില്‍ എംപി ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കഴിഞ്ഞ ഒരു മാസക്കാലമായി കത്തുന്നില്ലെന്നും പരാതിയുണ്ട്.
വാഹനത്തിരക്ക് അനുഭവപ്പെടുന്ന മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ നടയാത്രക്കാര്‍ക്കു ഭീഷണിയായിരുന്ന തുറന്നിട്ട ഓവുചാല്‍ സ്ലാബിട്ടു മൂടാന്‍ പിഡബ്ല്യുഡി 10 ലക്ഷം രൂപ 2022-23 വര്‍ഷത്തില്‍ അനുവദിച്ചിരുന്നു. അതിന്റെ പ്രവൃത്തികള്‍ കഴിഞ്ഞവര്‍ഷം പകുതിയാകുമ്പോഴേക്കും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്‌കൂള്‍ മതില്‍ നിര്‍മ്മാണത്തിനും നടപ്പാതയ്ക്ക് കൈവരിയും സ്‌കൂള്‍ മൈതാനത്തിന് കവാടവും നിര്‍മ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും, അതിന്റെ നിര്‍മ്മാണ സമയത്ത് നിര്‍മ്മാണ സാമഗ്രികള്‍ സ്‌കൂള്‍ മൈതാനത്ത് ലോറികളില്‍ കൊണ്ടിറക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്ലാബ് തകര്‍ന്നതെന്ന് സമീപവാസികള്‍ പറയുന്നുണ്ട്.
ഇപ്പോള്‍ സ്ലാബ് തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ കല്ലുകൊണ്ട് മൂടിയ നിലയിലാണ്. സ്‌കൂളില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page