ബേഡകം, അരിച്ചെപ്പില്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ ആക്രമണം; രക്ഷപ്പെട്ട പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: ബേഡകത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞ് എത്തിയ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ ബേഡകം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട്, അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന ജിത്തു (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തി ബഹളം വച്ച ഇരുവരെയും തടയാന്‍ ശ്രമിച്ചപ്പോഴാണ് സതീഷിനു വെട്ടേറ്റത്. ഈ വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പൊലീസിനു നേരെയും അക്രമം ഉണ്ടായത്. സഹോദരങ്ങളെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും വാളുവീശി ഭീതി പരത്തിയ ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ അടിവസ്ത്രം മാത്രവും രണ്ടാമന്‍ പാന്റ്‌സും ധരിച്ചാണ് സ്ഥലം വിട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സഹോദരങ്ങളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ആദ്യ ദിവസങ്ങളില്‍ സമീപത്തെ കാട്ടിനകത്താണ് ഫോണുകളുടെ ലൊക്കേഷന്‍ കാണിച്ചിരുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. കാട്ടിനകത്ത് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ഇരുവരെയും സുള്ള്യ ഭാഗത്ത് കണ്ടതായി പ്രചരണം ഉണ്ടായി. പൊലീസ് സുള്ള്യയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവര്‍ക്കുമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page