കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) മാലയിലെ പുലിപ്പല്ല് ഒറിജിനലെന്ന് പൊലീസ് കണ്ടെത്തൽ. അറസ്റ്റിലാകുന്ന സമയത്ത് വേടൻ കഴുത്തിലണിഞ്ഞിരുന്ന മാലയിലാണ് പുലിപ്പല്ലിനു സമാനമായ വസ്തു കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പുലിപ്പല്ല് തായ് ലൻഡിൽ നിന്ന് എത്തിച്ചതാണെന്ന് വേടൻ മൊഴി നൽകി. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പുണ്ണിത്തുറ പൊലീസ് സ്റ്റേഷനിലെത്തി. ശാസ്ത്രീയ പരിശോധന നടത്തി പുലിപ്പല്ലാണെന്ന് തെളിഞ്ഞാൽ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കും.
വേടന്റെ തൃപ്പുണ്ണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. 9.5 ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. വേടനും സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.
അതിനിടെ ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വേടന്റെ പരിപാടി ഒഴിവാക്കി.
