‘കേരം തിങ്ങും കേരള നാട്’ ഈ പറച്ചില്‍ വെറുതെയാകുമോ; കണ്ണീരൊഴിയാതെ കേര കര്‍ഷകര്‍,മുഖം തിരിച്ച് കൃഷി വകുപ്പ്

കാസര്‍കോട്: വിളകള്‍ക്ക് നല്ല വില ലഭിക്കുമ്പോള്‍ ഉല്‍പാദന കുറവ് കേര കര്‍ഷകരെ വിഷമിപ്പിക്കുന്നു. നാളികേര വില നാള്‍ക്കുനാള്‍ കുതിച്ചുയരുമ്പോഴാണ് വിളവില്ലാതെയും, രോഗങ്ങള്‍ മൂലവും തെങ്ങുകള്‍ നശിച്ചും കര്‍ഷകര്‍ നിരാശപ്പെടുന്നത്. പച്ച തേങ്ങയുടെ വില ദിവസം തോറും കുതിച്ചുയരുന്നു. ഇപ്പോള്‍തന്നെ വില 65ല്‍ എത്തി. കൊപ്രയുടെയും വില ഉയര്‍ന്നു. വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ കര്‍ഷകര്‍ തേങ്ങയില്ലാത്തതിന്റെ സങ്കടത്തിലാണ്. രാജ്യത്തുടനീളം നാളികേര ഉല്‍പാദനം കുറഞ്ഞതാണ് വില കുതിച്ചുയരുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
ജില്ലയില്‍ തെങ്ങുകളുടെ രോഗബാധ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. വേനല്‍ ശക്തമാവുകയും ചൂട് കൂടുകയും ചെയ്തതോടെ തെങ്ങുകള്‍ കരിഞ്ഞുണങ്ങുന്നു. തെങ്ങുകളുടെ രോഗവ്യാപനത്തില്‍ നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍. തെങ്ങുകളുടെ തലമണ്ട ചീഞ്ഞു കൊഴിഞ്ഞു വീഴുക, ഉണങ്ങി നശിക്കുക, വെള്ളിച്ച ശല്യവും, ചെമ്പന്‍ ചെല്ലി ശല്യവും വേറെയും. എന്താണ് തെങ്ങുകള്‍ക്ക് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ക്ക് ഒരു പിടുത്തവുമില്ല. പ്രതിരോധമാര്‍ഗങ്ങള്‍ പറഞ്ഞുതരാന്‍ ആളുമില്ലെന്നു കര്‍ഷകര്‍ വിലപിക്കുന്നു. മഞ്ഞളിപ്പ് രോഗം, പോളച്ചീയല്‍, വാട്ടരോഗം, ഇലപ്പണി രോഗം എന്നിങ്ങനെ രോഗങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതൊന്നും മുമ്പ് കേട്ട് കേള്‍വി ഇല്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. രോഗങ്ങളുടെ കാരണത്തിലെ അവ്യക്തത കൊണ്ട് കര്‍ഷകര്‍ക്ക് ഇത് ഫലപ്രദമായി തടയാനും കഴിയുന്നില്ല. വീടുകളിലെ പറമ്പുകളില്‍ നല്ല വിള ലഭിക്കുന്ന തെങ്ങുകളുടെ നാമ്പുകളാണ് ചെമ്പന്‍ചെല്ലി നശിപ്പിക്കുന്നത്. ഈ രോഗം മറ്റുള്ള തെങ്ങുകളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.
ജില്ലയില്‍ കര്‍ഷകര്‍ക്ക് അറിയപ്പെടുന്നതും, അറിയപ്പെടാത്തതുമായ തെങ്ങു രോഗങ്ങളാല്‍ വിശമിക്കുകയാണ്. ജില്ലയില്‍ പച്ച ഓലകളാല്‍ സമ്പുഷ്ടമായിരുന്ന തെങ്ങിന്‍ തോപ്പുകളെല്ലാം കരഞ്ഞുണങ്ങിയ അവസ്ഥയിലാണിപ്പോള്‍. തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നതും, ഉല്‍പാദനം കുറയുന്നതും വഴി കര്‍ഷകരുടെ ജീവിതമാര്‍ഗം അടയുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നൂറു കണക്കിനു തെങ്ങുകള്‍ ജില്ലയില്‍ രോഗ വ്യാപനം മൂലം കര്‍ഷകര്‍ക്ക് മുറിച്ചു മാറ്റേണ്ടിവന്നു. കേര കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ക്രിയാത്മകവും, ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ജില്ലയുടെ അടക്കാ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാന്‍ കൃഷിവകുപ്പ് തയ്യാറായത് പോലെ തെങ്ങുകളുടെ സ്ഥിതിയെക്കുറിച്ചും സമഗ്രമായ പഠനം വേണമെന്നു കേര കര്‍ഷകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page