പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട മൂഴിയാറിൽ പതിനേഴുകാരൻ അറസ്റ്റിൽ. കോന്നിയിൽ ബാലികാസദനത്തിൽ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോഴാണ് സംഭവം. അയൽവാസിയായ 17-കാരൻ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ബാലികാസദനത്തിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് മൂത്തപെൺകുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതർ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ മാതാവ് വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു പീഡനം. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷെമിമോൾ എത്തി ഇരകളായ കുട്ടികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. തുടർന്ന്, മൂഴിയാർ പോലീസ് മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് ഉദയകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം 17-കാരനെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.
