ഭോപ്പാൽ: ട്രെയിനിനുള്ളിൽ ബീഡി വലിച്ചതിനു 50 വയസ്സുകാരനായ തൊഴിലാളിയെ റെയിൽവേ പൊലീസ്
തല്ലി കൊന്നു. മധ്യപ്രദേശ് സ്വദേശി രാംദയാലാണ് കൊല്ലപ്പെത്. ഗോധ്വാന എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് സംഭവം. മകനൊപ്പം ജോലിക്കായി ഡൽഹിയിലേക്കു പോകുകയായിരുന്നു രാംദയാൽ. ട്രെയിൻ ആഗ്ര സ്റ്റേഷൻ പിന്നിട്ടപ്പോൾ രാംദയാൽ ഒരു ബീഡി കത്തിച്ചു. ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇതു തടയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. തല്ലരുതെന്ന് മകൻ അഭ്യർഥിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. ജനറൽ കോച്ചിൽ നിന്നു സ്ലീപ്പർ കോച്ചിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി. ഇവിടെ വച്ചും മർദനം തുടർന്നു. ഇതോടെ രാംദയാൽ അബോധാവസ്ഥയിലായി. ഉദ്യോഗസ്ഥർ വിവരം അറിയിച്ചതോടെ എത്തിയ മെഡിക്കൽ സംഘം രാംദയാൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.
