നോയ്ഡ: 30 വർഷങ്ങൾക്കു മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ഖലിസ്താൻ ഭീകരവാദി പഞ്ചാബിലെ അമൃത്സറിൽ അറസ്റ്റിലായി. മങ്കത് സിങ്ങിനെ ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയതിനും വധശ്രമത്തിനും 1993ലാണ് ഇയാൾ അറസ്റ്റിലായത്. ജയിലിൽ കഴിയുന്നതിനിടെ 1995ൽ ജാമ്യം ലഭിച്ചു. പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താനാകാത്തതോടെ വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരന്തരം താമസ സ്ഥലങ്ങൾ മാറ്റി അന്വേഷണ ഉദ്യോഗസ്ഥരെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. എന്നാൽ ജന്മനാടായ അമൃത്സറിലേക്കു മങ്കത് സിങ് തിരിച്ചെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്. ഇയാൾക്കെതിരെ മോഷണത്തിനും പിടിച്ചുപറിയും ഉൾപ്പെടെ കുറ്റങ്ങളിൽ നാലോളം കേസുകൾ നിലവിലുണ്ട്. നിരോധിത ഭീകരസംഘടനയായ ഖലിസ്താൻ കമാൻഡോ ഫോഴ്സിന്റെ തലവനായിരുന്ന സങ്കത് സിങ്ങിന്റെ സഹോദരനാണ് മങ്കത് സിങ്. 1990ൽ പഞ്ചാബ് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ സങ്കത് കൊല്ലപ്പെട്ടിരുന്നു.
