കാസര്‍കോട്ട് യുവാവ് കൊല്ലപ്പെട്ടത് തലയുടെ പിന്‍ഭാഗത്ത് കഴുത്തോട് ചേര്‍ന്ന് ശക്തമായി അടിയേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; രക്ഷപ്പെടുന്നതിനിടയില്‍ പിടിയിലായവരടക്കം 11 പേരെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തോടു ചേര്‍ന്നുള്ള ആനവാതുക്കലില്‍ പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത റോയ് (27)കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആനവാതുക്കലില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് സുശാന്ത റോയ്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്തെ ഷെഡിലാണ് ഇയാളും സഹതൊഴിലാളികളും താമസിച്ചുവരുന്നത്. ഞായറാഴ്ച രാത്രി തൊഴിലാളികള്‍ മദ്യപിക്കുകയും ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സുശാന്ത റോയിയെ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞ ഉടന്‍ ആറുപേര്‍ കാസര്‍കോട് നിന്നു രക്ഷപ്പെട്ടു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തെ തുടര്‍ന്ന് ഇവരില്‍ നാലുപേരെ ഒറ്റപ്പാലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. ഇവരടക്കം 11 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേ സമയം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റു മോര്‍ട്ടത്തില്‍ സുശാന്ത റോയിയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. തലയുടെ പിന്‍ഭാഗത്ത് കഴുത്തോടു ചേര്‍ന്നുള്ള ഭാഗത്ത് അടിയേറ്റ് ആഴത്തില്‍ ഉണ്ടായ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റു മോര്‍ട്ടത്തില്‍ വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page