മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ സീഷാൻ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. അച്ഛൻ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പൊലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്. സീഷാൻ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പൊലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അതേസമയം അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ 12 നാണ് ബാബാ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ടത്. സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയിൽ പങ്കെടുത്തു മടങ്ങവേയാണ് ബാബാ സിദ്ദിഖിയെ വെടിവെച്ച് കൊന്നത്. ഓഫീസിൽ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംങ്ഷനിലേക്ക് നടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതി ശിവകുമാർ ഗൗതം ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
