ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച ചൈനീസ് ആപ്പിനെ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്യാൻ ഗൂഗിളിന് കേന്ദ്രസർക്കാർ നിർദേശം നൽകി. വിഡിയോ ചാറ്റിനു ഉപയോഗിക്കുന്ന ആപ്പായ അബ്ലോയ്ക്കു എതിരെയാണ് നടപടി. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു പതിനായിരത്തിലേറെ പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്രാദേശിക അതിർത്തികൾ തെറ്റായി ചിത്രീകരിക്കുന്ന ഭൂപടം ആപ്പിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് ഗൂഗിളിനു നൽകിയ നോട്ടിസിൽ കേന്ദ്രം വ്യക്തമാക്കി.
ഇതു പ്രകാരം കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയെ തെറ്റായി ചിത്രീകരിച്ചു. ലക്ഷദ്വീപിനെ ഭൂപടത്തിൽ നിന്നു പൂർണമായും ഒഴിവാക്കി. രാജ്യത്തെ അഖണ്ഡതെയും പരമാധികാരത്തെയും അപകടത്തിലാക്കുന്ന നടപടിയാണിതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.
ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് 6 മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 2023ൽ ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിച്ചതിനു വേൾഡ് മാപ്പ് ക്വിസ്, എംഎ2-പ്രസിഡന്റ് സിമുമേറ്റർ ഉൾപ്പെടെ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തിരുന്നു.
