കോഴിക്കോട്: പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ 8 മാസമായി ജയിലിൽ കഴിഞ്ഞിരുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. തച്ചംപൊയിൽ പുഷ്പയെന്ന റജീനയും തെക്കേപുരയിൽ സനീഷ് കുമാറുമാണ് ജയിൽ മോചിതരായത്.
58.53 ഗ്രാം എംഡിഎംഎ കൈവശം വച്ചതായി ആരോപിച്ച് 2024 ഓഗസ്റ്റ് 24നാണ് ഇരുവരെയും താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. റജീനയെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് സനീഷിനെയും പിടികൂടി കേസിൽ പ്രതി ചേർക്കുകയായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തേണ്ട ലഹരിവസ്തുക്കളുടെ പരിശോധന ഫലം വന്നത് 8 മാസങ്ങൾക്കു ശേഷം. ഇതിൽ ഇവരിൽ നിന്നു പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെ ഇരുവർക്കും ജാമ്യം നൽകാൻ വടകര എൻഡിപിഎസ് ജഡ്ജി വി.ജി. ബിജു ഉത്തരവിട്ടു. റജീന മാനന്തവാടി വനിത സ്പെഷൽ ജയിലിലും സനീഷ് കുമാർ കോഴിക്കോട് ജില്ലാ ജയിലിലുമാണ് കഴിഞ്ഞിരുന്നത്.
അന്യായമായി ഇരുവരെയും ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇവരുടെ അഭിഭാഷകൻ അറിയിച്ചു.
