ബംഗളൂരു: കർണാടകയുടെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ പല്ലവി മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഫോണിൽ വിളിച്ചു താൻ പ്രകാശിനെ കൊലപ്പെടുത്തിയതായി പല്ലവി വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദീർഘകാലമായി ഓം പ്രകാശും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി പലയവസരങ്ങളിൽ ഓംപ്രകാശിന്റെ സഹപ്രവർത്തകരോട് പല്ലവി പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ഓം പ്രകാശ് ശ്രമിച്ചതായി ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സാപ് ഗ്രൂപ്പിൽ പല്ലവി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയച്ചു.1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മാർച്ച് മുതൽ 2017 ജനുവരി വരെയാണ് അദ്ദേഹം ഡിജിപിയായി സേവനമനുഷ്ഠിച്ചത്. ബിഹാർ സ്വദേശിയാണ്. രണ്ടുവർഷം മുമ്പ് വിരമിച്ചു.
