കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജിഷ്ണുവും വിഷ്ണുവും എവിടെ? സംഭവം നടന്ന ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെ ആശങ്ക ഉയരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ഫോണ്‍ ലൊക്കേഷന്‍ കുറത്തിക്കുണ്ടാണ് സൂചിപ്പിക്കുന്നത്. ഫോണുകള്‍ റിംഗ് ചെയ്യുന്നുമുണ്ട്. ഫോണുകള്‍ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കോട്ടയം സ്വദേശികളായ ഇരുവരും ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റെയില്‍വെ സ്റ്റേഷനുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇരുവരും കര്‍ണ്ണാടകയിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാല്‍ പ്രതികള്‍ അടിവസ്ത്രം മാത്രം ധരിച്ച് രക്ഷപ്പെടാന്‍ ഇടയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരാളുടെ മുണ്ട് ബേഡകം എഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടിലും രണ്ടാമന്റെ മുണ്ട് റോഡിലും കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ആരും സഹായം ചെയ്യാനോ, വസ്ത്രങ്ങള്‍ നല്‍കാനോ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള കടുംകൈ ചെയ്യുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ അക്രമസംഭവം അരങ്ങേറിയത്. രാത്രിയില്‍ അധ്യാപക ദമ്പതിമാരുടെ വീട്ടിലെത്തിയ ഇരുവരും മദ്യലഹരിയില്‍ ബഹളം വച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ബഹളം കേട്ടെത്തിയ സനീഷ് ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് വിഷ്ണുവും ജിഷ്ണവും ചേര്‍ന്ന് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സിവില്‍ പൊലീസ് ഓഫീസറായ സൂരജിന് കുത്തേറ്റത്. ബഹളം കേട്ട് കൂടുതല്‍ ആള്‍ക്കാര്‍ എത്തിയെങ്കിലും അക്രമം കാണിച്ച സഹോദരങ്ങള്‍ രക്ഷപ്പെട്ടോടുകയായിരുന്നു. കോട്ടയം സ്വദേശികളായ വിഷ്ണുവും ജിഷ്ണവും വര്‍ഷങ്ങള്‍ക്കു മുമ്പ് ബേഡകത്തെത്തി ടാപ്പിംഗ് ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി വീടുവച്ച് വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു.
