ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ തെളിവെടുപ്പിനായി എൻഐഎ കൊച്ചിയിലെത്തിക്കും. മുംബൈ ഭീകരാക്രമണത്തിനു തൊട്ടു മുന്നോടിയായി റാണ നടത്തിയ കൊച്ചി സന്ദർശനത്തിന്റെ ചുരുളഴിക്കാനാണ് നടപടി. യുഎസ് ഇന്ത്യയ്ക്കു കൈമാറിയ റാണയെ എൻഐഎയുടെ ഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയിൽ റാണയെ സഹായിച്ചയാളെ എൻഐഎ കസ്റ്റഡിയിലടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 2008 നവംബർ 26നാണ് 170-ലേറെ പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ഉണ്ടാകുന്നത്. നവംബർ 16നാണ് റാണ കൊച്ചിയിലെത്തുന്നത്. താജ് ഹോട്ടലിൽ താമസിച്ച റാണ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഷിപ്പിയാർഡ് ഉൾപ്പെടെ തന്ത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തിയിരുന്നെങ്കിലും റാണ രാജ്യം വിട്ടത് തിരിച്ചടിയായി.മുംബൈയിലേതിനു സമാനമായ ആക്രമങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്താൻ റാണ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ ഉൾപ്പെടെ വ്യക്തത വരുത്താനാണ് എൻഐഎ ശ്രമം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ റാണയെ യുഎസിൽ നിന്നു ഇന്ത്യയിലെത്തിച്ചത്.
