കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എസ്.ഐ അനൂബിന്റെ തൊപ്പി വീണ്ടും തെറിച്ചു, നടപടി മയക്കുമരുന്നു കേസ് അന്വേഷണ വീഴ്ചയുടെ പേരില്‍

കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എസ്‌ഐ പി.അനൂബിനെ വീണ്ടും സസ്‌പെന്റ് ചെയ്തു. കോഴിക്കോട്ടെ ഒരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് എസ്‌ഐയുടെ തൊപ്പി വീണ്ടും തെറിച്ചത്. കഞ്ചാവുമായി പിടികൂടി ഡാന്‍സാഫ് ടീം കൈമാറിയ മൂന്നു പേരില്‍ രണ്ടു പേരെ ഒഴിവാക്കിയെന്ന ആരോപണമാണ് രണ്ടാമത്തെ സസ്‌പെന്‍ഷന് ഇടയാക്കിയത്.
അനൂബ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ.യായിരിക്കെയാണ് മംഗ്‌ളൂരു, കുദ്രോളി സ്വദേശിയും കാസര്‍കോട്ടെ വാടകവീട്ടില്‍ താമസക്കാരനുമായ അബ്ദുല്‍ സത്താര്‍ 2024 ഒക്ടോബര്‍ 7ന് ജീവനൊടുക്കിയത്. റെയില്‍വെ സ്‌റ്റേഷനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. കാസര്‍കോട്ടെ പഴയ ഗീതാടാക്കീസിനു സമീപത്ത് ഉണ്ടായ ഗതാഗത തടസ്സത്തിന്റെ പേരില്‍ അബ്ദുല്‍ സത്താറിന്റെ ഓട്ടോ റിക്ഷ എസ്‌ഐ കസ്റ്റഡിയിലെടുത്തിരുന്നു. പല തവണ സ്റ്റേഷനില്‍ എത്തിയിട്ടും ഓട്ടോ വിട്ടു കൊടുക്കാന്‍ എസ്.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിനെ കണ്ട് അബ്ദുല്‍ സത്താര്‍ പരാതി പറഞ്ഞു. ഡിവൈ.എസ്.പി നിര്‍ദ്ദേശിച്ചിട്ടും ഓട്ടോ വിട്ടു കൊടുക്കാന്‍ എസ്‌ഐ തയ്യാറായില്ല. ഇതേ തുടര്‍ന്ന് തന്റെ ദയനീയാവസ്ഥ ഫേസ്ബുക്കില്‍ പങ്കുവച്ചതിനു ശേഷമാണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയത്. വീഡിയോ ശ്രദ്ധയില്‍പെട്ട് ആള്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് കെട്ടിട ഉടമയെയും കൂട്ടി മുറി തുറന്നപ്പോഴാണ് അബ്ദുല്‍ സത്താറിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അന്ന് കാസര്‍കോട്ട് അരങ്ങേറിയത്. എസ്.ഐ അനൂബ് മറ്റൊരു ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തു വന്നിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ എ.എസ്.പി പി. ബാലകൃഷ്ണന്‍ നായരെ ചുമതലപ്പെടുത്തുകയും എസ്‌ഐ അനൂബിനെ ചന്തേരയിലേക്ക് മാറ്റുകയും ചെയ്തു. എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷനിലായ എസ്.ഐ അനൂബ് മാസങ്ങള്‍ കഴിഞ്ഞാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്. കോഴിക്കോട് ജില്ലയില്‍ നിയമിതനായതിനു തൊട്ടു പിന്നാലെ രണ്ടാമത്തെ സസ്‌പെന്‍ഷനും എത്തുകയായിരുന്നു. അതേ സമയം ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ മരണം സംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം