സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു. സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ആദ്യമായാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രപതിക്ക് ബില്ലുകളില്‍ ‘അബ്സല്യൂട്ട് വീറ്റോ’ അല്ലെങ്കില്‍ ‘പോക്കറ്റ് വീറ്റോ’ പ്രയോഗിക്കാനുള്ള അനുവാദമില്ല. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ വൈകുന്നതിന് കാരണം അറിയിച്ചില്ലെങ്കില്‍ സത്യസന്ധമായ തീരുമാനങ്ങളില്ലെന്ന അനുമാനത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനാല്‍ യുക്തമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page