കാസർകോട്: ജില്ലയിൽ ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് എൻ ഡി പി എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ബങ്കര മഞ്ചേശ്വരം സ്വദേശി അബൂബക്കർ എം.ആബിദി (26) നെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ പൂജപ്പുര സെൻട്രൽജയിലിലേയ്ക്ക് മാറ്റി.മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അബൂബക്കർ ആബിദിനെതിരെ നിലവിൽ അഞ്ച് മയക്കുമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അധികൃതർ അറിയിച്ചു. 2025ൽ മാത്രം ഇയാൾക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.ലഹരി മരുന്ന് വിൽപ്പനയിലും കടത്തിലും ഇയാൾ സ്ഥിരമായി ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു. മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ജിജേഷ് പി.കെ, വനിതാ പൊലീസ് ഓഫീസർവന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കരുതൽ തടങ്കലിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നുകൂട്ടിച്ചേർത്തു.







